കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെയും അന്തസ്സിന്റെയും ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിനാണ് നാളെ തുടക്കം കുറിക്കുന്നത്.
ഇന്ദിരാ ഗ്യാരന്റി യുടെ ഭാഗമായി സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് സർക്കാർ ഔദ്യോഗിക അനുമതി നൽകിക്കഴിഞ്ഞു. ഐക്യജനാധിപത്യമുന്നണി ഇന്ദിരാഗ്യാരന്റികളിലൂടെ ജനങ്ങൾക്ക് നൽകിയ ഉറപ്പ് അക്ഷരംപ്രതി പാലിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ തീരുമാനം.
ലളിതം, സുതാര്യം, സാർവത്രികം
പദ്ധതിയുടെ ആദ്യഘട്ടമായി, നാളെ മുതൽ പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസിയുടെ എല്ലാ ഓർഡിനറി സർവീസുകളിലും സൗജന്യ യാത്ര ലഭ്യമാകും. വരുമാനമോ സാമൂഹിക പദവിയോ ഉൾപ്പെടെ യാതൊരു മാനദണ്ഡവും ഇതിന് ബാധകമല്ല; പ്രത്യേക രേഖകളോ മുൻകൂർ രജിസ്ട്രേഷനോ ആവശ്യമില്ല. യാത്രയ്ക്കിടെ കണ്ടക്ടറിൽനിന്ന് ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ (ഇടിഎം) വഴി പൂജ്യം മൂല്യമുള്ള പ്രിയദർശിനി’ ടിക്കറ്റ് കൈപ്പറ്റിയാൽ മാത്രം മതിയാകും. ഈ ടിക്കറ്റ് സംവിധാനത്തിലൂടെ ഓരോ യാത്രയുടെയും കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ സുതാര്യമായ കണക്കെടുപ്പ് സാധ്യമാവുകയും ചെയ്യും. നിലവിൽ 3,125 ഓർഡിനറി ബസുകളാണ് കോർപറേഷന്റെ കൈവശമുള്ളത്. സംസ്ഥാനത്തിന്റെ ഓരോ കോണിലും ഈ പദ്ധതിയുടെ പ്രയോജനം എത്തുമെന്ന് ഇത് ഉറപ്പാക്കുന്നു.
കെഎസ്ആർടിസിയെ ശക്തിപ്പെടുത്തിക്കൊണ്ട് പദ്ധതിയുടെ സാമ്പത്തിക ചെലവ് പൂർണമായി സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. കെഎസ്ആർടിസിയുടെ ധനപരമായ കരാർ ബാധ്യതകളും ദൈനംദിന ഓപ്പറേഷണൽ ചെലവുകളും ഉറപ്പുവരുത്തുന്ന തരത്തില് സുഗമമായ കാഷ് ട്രാൻസ്ഫർ ഫിനാൻഷൽ മാനേജിമെന്റ് സംവിധാനം ഇതിനായി നടപ്പാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത നികത്തുന്നതിന് ടിക്കറ്റിതര വരുമാനം (നോൺഫെയർ റവന്യൂ) കണ്ടെത്തുന്നതിനുള്ള നടപടികളും കോർപറേഷൻ സ്വീകരിക്കും. കോർപറേഷന്റെ വരുമാനം പൂർണമായി സംരക്ഷിക്കപ്പെടും എന്നതാണ് ഈ പദ്ധതിയുടെ അടിസ്ഥാനതത്വം. കെഎസ്ആർടിസിയെ ശക്തിപ്പെടുത്തിക്കൊണ്ടുതന്നെയാണ് സ്ത്രീകൾക്കുള്ള ഈ അവകാശം സർക്കാർ ഉറപ്പാക്കുന്നത്.
നാളെ സംസ്ഥാനതല ഉദ്ഘാടനം
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 8:30ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിക്കും. ഉദ്ഘാടന സർവീസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള സാധാരണ വനിതാ യാത്രക്കാരും ഉദ്ഘാടനയാത്രയിൽ പങ്കാളികളാകും. സംസ്ഥാനതല ഉദ്ഘാടനത്തെ തുടർന്ന് അന്നേദിവസം രാവിലെ 9:00 മണിക്ക് സംസ്ഥാനത്തെ ഓരോ ഡിപ്പോയിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കും.
സ്ത്രീസമൂഹത്തിന് നേരിട്ടുള്ള നേട്ടം
യാത്രാച്ചെലവ് ഇനത്തില് ലാഭിക്കുന്ന തുക ഓരോ കുടുംബത്തിന്റെയും കൈയിലെത്തുന്ന നേരിട്ടുള്ള വരുമാനമായി മാറും എന്നതാണ് പദ്ധതിയുടെ ഏറ്റവും പ്രധാന സാമൂഹികസാമ്പത്തിക നേട്ടം. ദിവസവും ജോലിക്കും പഠനത്തിനും ചികിത്സയ്ക്കും വിപണിയിലേക്കും യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് സ്ത്രീകൾക്ക് പ്രതിമാസം ഗണ്യമായ തുക കുടുംബ ബജറ്റിൽ മിച്ചംവയ്ക്കാനാകും.
യാത്രാച്ചെലവ് എന്ന തടസം നീങ്ങുമ്പോൾ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിക്കും; വിദ്യാഭ്യാസത്തിനും നൈപുണ്യ പരിശീലനത്തിനും സംരംഭക പ്രവർത്തനങ്ങൾക്കും കൂടുതൽ സ്ത്രീകൾ മുന്നോട്ടുവരും. വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങാതെ, ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും പൊതുഇടങ്ങളിലേക്ക് ഇറങ്ങാനുള്ള സ്വാതന്ത്ര്യം കൂടിയാണ് ഈ പദ്ധതി ഉറപ്പാക്കുന്നത്. കെഎസ്ആർടിസി യാത്രക്കാരിൽ ഏതാണ്ട് പകുതിയോളം സ്ത്രീകളാണ് എന്നതിനാൽ പദ്ധതിയുടെ ഗുണഫലം സംസ്ഥാനത്തെ ഓരോ വീട്ടിലും നേരിട്ടെത്തും.
സമൂഹത്തിനാകെ സാമ്പത്തിക ഉണർവ്
സ്ത്രീകൾ ലാഭിക്കുന്ന യാത്രാച്ചെലവ് പ്രാദേശിക സമ്പദ്വ്യസ്ഥയ്ക്ക് വലിയ ഉണർവ് നൽകും. സ്വകാര്യ വാഹനങ്ങളിൽനിന്ന് പൊതുഗതാഗതത്തിലേക്കുള്ള മാറ്റം ഇന്ധന ഉപഭോഗവും കാർബൺ ബഹിർഗമനവും ഗതാഗതക്കുരുക്കും ഗണ്യമായി കുറയ്ക്കും. കേരളത്തിന്റെ ഹരിത ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പ് കൂടിയാണ് പ്രിയദർശിനി പദ്ധതി.
പുതിയ അധ്യായം
പദ്ധതിയുടെ നിർവഹണ ഫലവും നടപ്പാക്കൽ രീതിയുടെ കാര്യക്ഷമതയും വിലയിരുത്തിയ ശേഷം തുടർപ്രവർത്തനങ്ങൾ ആവിഷ്കരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ ചരിത്ര മുഹൂർത്തത്തിൽ കേരളത്തിലെ മുഴുവൻ സ്ത്രീകളെയും കെഎസ്ആർടിസിയുടെ ബസുകളിലേക്ക് സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു.